Sunday, 17 February 2013

വാഴ്വാധാരം




അന്ന് ഭൂമിയൊരു വിജനമായ മണൽപ്പരപ്പായിരുന്നു. കാറ്റിന്റെ അലയൊച്ചയല്ലാതെ മറ്റൊന്നും കാണാനോ കേൾക്കാനോ ഇല്ലാത്ത വരണ്ട കുന്നുകളും മണലും മാത്രമുള്ള ഗൃഹം. ഭൂമിയിൽ ആകെയുള്ള ജീവനുകൾ ഒരാൺകുട്ടിയും പെൺകുട്ടിയും മാത്രമായിരുന്നു. അവരുടെ ജന്മരഹസ്യം പ്രകൃതിയുടെ മാത്രം നിഗൂഢതയാണ്. അതിവിശാലമായ ഈ ഭൂമിയിൽ അവർ മാത്രം ജീവന്റെ തുടിപ്പുകളായ് ചലിച്ചുകൊണ്ടിരുന്നു……..
 
            വിരസമായൊരു പകലിൽ ആൺകുട്ടിയും പെൺകുട്ടിയും തൊട്ടുകളി കളിയ്ക്കാനാരംഭിച്ചു. ആൺകുട്ടിയായിരുന്നു തൊടാൻ. കാറ്റിനോടൊപ്പം മത്സരിച്ച് പെൺകുട്ടി കുതിച്ചുപാഞ്ഞു. മലകളും കുന്നുകളും സമതലങ്ങളും പിന്നിട്ടു. ആൺകുട്ടിയും അവളെ പിന്തുടർന്നു കൊണ്ടേയിരുന്നു. രാവുകളും പകലുകളും കടന്നു പോയിട്ടും പെൺകുട്ടിയെ തൊടാൻ ആൺകുട്ടിയ്ക്കായില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടി ഓടിയോടി ഒരു വലിയ ഗർത്തത്തിന്റെ മുനമ്പിലെത്തി. ആൺകുട്ടി പിറകെ പാഞ്ഞുവരുന്നുണ്ടായിരുന്നു. ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം പെൺകുട്ടി “ഇവിടെ മുഴുവൻ കടലാവട്ടെ” എന്നു പറഞ്ഞ് ഗർത്തത്തിലേയ്ക്കെടുത്തു ചാടി. പിറകെ ആൺകുട്ടിയും. അവൾ പറഞ്ഞപോലെ ഗർത്തമാകെയും ഒരു കടലായി. കടലിലെ ഒരു തിരയായി അവൾ രൂപാന്തരം പ്രാപിച്ചു. അവളെ തൊടാനായുന്ന ഒരു വൻ തിരയായ് ആൺകുട്ടിയും മാറി. പെൺതിര തീരത്തേയ്ക്കാഞ്ഞടിച്ച് ഊളിയിട്ടു കടന്നു പോകും.ആൺതിര പിറകെ ആർത്തലച്ച് വരികയും അവളെ തൊടാൻ പിറകെ പായുകയും ചെയ്യും. ഇന്നും അവരത് തുടർന്നുകൊണ്ടേയിരിയ്ക്കുന്നു.... എന്നെങ്കിലും ആൺതിര പെൺതിരയെ തൊട്ടാൽ അന്ന് കടൽ മായും. ഭൂമി നനവു വറ്റി വിജനമായിത്തീരും. ലോകം അവസാനിയ്ക്കും.
 
           ഒഴിഞ്ഞ സമരപ്പന്തലിന്റെ മുളന്തൂണിൽ ചാരി നിന്നുകൊണ്ട് തിരകളെ നോക്കുമ്പോൾ ജഗന് കടലിന്റെ കഥയോർമ്മ വന്നു. ഒരു ഭ്രൂണത്തിന്റെ ചുവപ്പിനെ കുടിച്ചിറക്കിയതിന്റെ മനം മടുപ്പിൽ ഇപ്പോഴും തിരകൾക്ക് ഓക്കാനം വരുന്നുണ്ടെന്ന് അവന് തോന്നി. അതോ, കടപ്പുറത്ത് ചോര വീണതിന്റെ അമർഷം അടങ്ങാതെയുള്ള കെറുവിക്കലോ? ഏന്തിവലിഞ്ഞു വരുന്ന തിരകളെ കണ്ടപ്പോൽ, ചിന്തകളിലൊരു വേലിയേറ്റമുണ്ടായി.
 
          “വീണ്ടും സമരം തുടങ്ങണം. ഒരു പക്ഷേ പ്രതിലോമ ശക്തികൾ ഇനിയും രക്തച്ചൊരിച്ചിലുണ്ടാക്കാനിടയില്ല. മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു….” ജഗന്റെ കൈകളിൽ കൈ കോർത്തുകൊണ്ട് ധൃശാൽ പറഞ്ഞു.
 
          “ഒന്നു രണ്ടാഴ്ച്ച കൂടി….. അതു കഴിഞ്ഞാൽ മാധ്യമങ്ങളും ചവച്ചു തുപ്പും….. എല്ലാം……എല്ലാം….” പറയാൻ വന്നതിനെ ജഗൻ തൊണ്ടയുടെ ഇരുട്ടിലേയ്ക്കു തന്നെ തള്ളിയിട്ടു. ഒരു പക്ഷേ ഇനിയും പറ്റിപ്പിടിച്ച് അത് കയറി വന്നേക്കാം…… ജഗനു കടലിന്റെ തിരത്തഴുകലിൽ ഒന്നു നനയണമെന്നുണ്ടായിരുന്നു. കടൽ വേദനയാകെ ശരീരത്തിൽ പടരുമെന്നതിനാലും കടൽ നെഞ്ചുകളിലെ മുറിവുകൾ ത്വക്കിലേക്കു കൂടി പറ്റിച്ചേരുമെന്നതിനാലും ജഗൻ ആ മോഹത്തെ തിരകൾക്കു സമർപ്പിച്ചു.
 
പെൺതിരയ്ക്കു ശ്യാമഥീനയുടെ മുഖം!  
         ”ജഗൻ…… പ്ലീസ്. തുടങ്ങി വെച്ചതിനെ നാം പൂർത്തിയാക്കണം. എന്തു വന്നാലും മുന്നോട്ടു തന്നെ.”
         ”മനുഷ്യരെന്നും സ്വാർത്ഥരാണ്. നമുക്ക് സ്നേഹിയ്ക്കാനറിയില്ല. നടിയ്ക്കാനേ അറിയൂ…..”
         ”ഈ സമരം നമ്മുടെ സ്നേഹത്തിന്റെ അടയാളമല്ലേ…… കടലിനോടുള്ള നമ്മുടെ സ്നേഹം?
          ശ്യാമഥീനയും പലവട്ടം ചോദിച്ചതാണ് ഈ ചോദ്യം. ആൺതിര പെൺതിരയെ തൊടുന്നതാണോ, തൊടാതിരിയ്ക്കുന്നതാണോ പ്രകൃതിയുടെ നിശ്ചയം? കടലും ജീവനും തമ്മിലുള്ള അഗാധ ബന്ധത്തിന്റെ ആഴമത്രയും കൊണ്ടുവന്നത് ശ്യാമഥീനയായിരുന്നു. നെയ്തലുകാരിപ്പെണ്ണിന്റെ കടൽ റിസർച്ചാണ് അസ്വസ്ഥതകളൊന്നാകെ വലിച്ചുവാരി മനസ്സിലേയ്ക്കിട്ടത്. കണ്മഷി പടർന്നിറങ്ങിയ കൺതടങ്ങളും, ഇരുനിറത്തിലിത്തിരി കുങ്കുമം പടർത്തിയ പോലത്തെ നിറവും പെൺതിരയുടെ മുഖവുമുള്ള പെണ്ണ്! വെള്ളിലപ്പൂവിന്റെ കമ്മലിട്ട്, പവിഴമല്ലിപ്പൂ മാലയിട്ട് അവളെ ആദ്യം കണ്ടപ്പോൾ തലയ്ക്കു ഭ്രാന്താണെന്ന് ശരിയ്ക്കും നിനച്ചു. പക്ഷേ ജെ.ജെ.ബിയെ (ജൈവ ജീവിത ഭൂമി) മറ്റെല്ലാവരേക്കാളും പകർത്തിയെടുത്തത് ശ്യാമഥീനയായിരുന്നു.
          പ്രകൃതി മനുഷ്യന്റെ അജൈവശരീരമാണെന്ന ബോധം മറ്റെല്ലാവരേക്കാളും അവൾക്കുണ്ടായിരുന്നു. ജൈവ ജീവിത ഭൂമിയിൽ സകലജീവീകേന്ദ്രിത കഴ്ച്ചപ്പാടുകളേയുള്ളൂവെന്ന് അവളെപ്പോഴും പറയും. രാവിലെ പൊഴിഞ്ഞു കിടക്കുന്ന പൂക്കൾ പെറുക്കിയാണവൾ മാലയുണ്ടാക്കിയിരുന്നത്. പാറ്റ,പുഴു തുടങ്ങിയ എന്തിനേയും അവൾക്കിഷ്ടമായിരുന്നു. മാനസിക വികസനം നേടിയ മനുഷ്യകുലവും ഇതര ജീവികളും സമവായത്തിലെത്തുന്ന ലോകമായിരുന്നു ജെജെബിയെ പോലെ അവളും ആഗ്രഹിച്ചിരുന്നത്. അതിജൈവീകമായ ജീവിതം, ജൈവസമ്പന്നമായ പ്രണയം, പച്ച പിടിച്ച സ്വപ്നങ്ങൾ……. ആദിപ്രകൃതിയുടെ നിഗൂഢതകളിലേക്കുള്ള തിരിച്ചുപോക്ക്!
           
          ധൃശാൽ വെയിലു വീണ കടപ്പുറത്തുകൂടി ദൂരേയ്ക്കു നടന്നു പോയി. അവന്റെ ചെരിപ്പടയാളം പതിഞ്ഞ മണൽക്കുഴികളിൽ നിന്ന് ഒരു കുഞ്ഞിന്റെ മേലു നൊന്ത ചിണുക്കം കേട്ട് ജഗൻ ഞെട്ടി. “അഥീനാ…..”
          
          ചൊറിക്കടലോരത്ത് ക്യാമ്പ് ചെയ്ത അന്നാണ് അവൾ കടലുണ്ടായ കഥ പറഞ്ഞത്. “ശാസ്ത്രം പഠിച്ച നീ ഇയ്ജ്ര സില്ലിയാകരുത് അഥീനേ” എന്നാരൊക്കെയോ അവളെ കളിയാക്കിയിരുന്നു. അവളതൊന്നും കാര്യമാക്കിയതേയില്ല. അവളുടെ മുറി നിറയെ പെൺതിരയുടേയും ആൺതിരയുടേയും വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങളായിരുന്നു. അവളു തന്നെ വരച്ച് നിറം പാർന്നത്. കടലിന്റെ ഓരോ ഭാവങ്ങളും അവൾക്കറിയാം. ഈയിടെയായ് പെൺതിരയുടെ വേഗത കുറഞ്ഞു കുറഞ്ഞു വരികയാണെന്ന് ജെജെബിയിൽ ആദ്യം തിരിച്ചറിഞ്ഞതും അവളാണ്. കടലുകളിൽ പേരറിയാത്ത രോഗം പടർന്നിറങ്ങിയിരിക്കുന്നു. രോഗത്തിന്റെ വിത്തുകൾ കടൽക്കാറ്റിലൂടെ, മണൽപ്പുറങ്ങളിലൂടെ കരയേറി വന്നിരിക്കുന്നു.
           കടലോരം നിറയെ ചൊറി നിറഞ്ഞു. കടൽ വെള്ളം തട്ടിയ മണൽത്തരികളൊക്കെ കറുത്തു കരുവാളിച്ചു കിടന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഡ്രാക്കുള, പെട്ടികളും കൊണ്ട് കടലുതാണ്ടി വന്നതാണത്രേ. കടലിൽ മീൻ പിടിക്കാൻ പോയവരൊക്കെ കപ്പലു നിറയെ പെട്ടികളുമായ് ഡ്രാക്കുള വരുന്നത് കണ്ടിട്ടുണ്ട്. ചോരവറ്റി പലരും കടപ്പുറത്തു ചത്തു വീണു. ചോരയില്ലാത്തവർ വയറ്റീന്നെളകി ചത്തു. തിരയിൽ കാലു കഴുകിയവർക്കും കുളിച്ചവർക്കുമൊക്കെ ചൊറി വന്നു. രാത്രികളിൽ ആൺതിരയും പെൺതിരയും പേടിച്ചലറി വിളിച്ച് കരവിട്ട് പിന്നോക്കം പായാറുണ്ടത്രേ!
           ”ആൺതിര പെൺതിരയെ തൊടാറായി……..” കടപ്പുറ മുത്തശ്ശിമാർ കടലുണ്ടായ കഥ പറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിച്ചുറക്കി. വാഴ്വാധാരത്തിന്റെ ശോചനീയാവസ്ഥയിലും, അത് നൽകിയ ദുരന്തത്തിലും മനം നൊന്ത്, പഴമക്കാർ കവലകളിൽ ഊഹാപോഹങ്ങൾ നിരത്തി ചൊറി മാന്തിയിരുന്നു. കടൽപ്പായലു തിന്നു ജീവിക്കുന്ന ലൂർദ് സ്വാമി വയറിളക്കം പിടിച്ച് ചത്തപ്പോൾ കരക്കാർ മീനും പായലും ഉപേക്ഷിച്ചു. എന്നാൽ പാറക്കെട്ടുകൾക്കപ്പുറം കറുത്തു കരുവാളിച്ച പായലുകൾക്കിടയിൽ പിശാചിന്റെ പെട്ടികൾ കുന്നുകൂടിക്കൊണ്ടേയിരുന്നു. കടലിന്റെ നീലിമയിലേക്ക് ആ പെട്ടികൾ കറുത്തു കൊഴുത്ത ചിരി പാർന്നു കൊണ്ടേയിരുന്നു.
            അങ്ങനെയിരിക്കവേയാണ് പിശാചു കപ്പലിറങ്ങിയ കടപ്പുറത്തേക്ക് ജെജെബി, പിശാചു വേട്ട്യ്ക്കിറങ്ങിയത്.
            കടലോരത്ത് ഉയർത്തിക്കെട്ടിയ ടെന്റിനു മുന്നിൽ മീന്വാലു പോലെ ആളുകൾ വരി നിന്നു. ചൊറിയും ചിരങ്ങും പിടിച്ച് മാന്തിച്ചൊറിഞ്ഞ മുറിവുകളിൽ നിന്ന് ചോരയും ചലവും കുടിച്ചു മടുത്ത ഈച്ചകൾ കടൽക്കാറ്റിൽ ഉന്മാദ നൃത്തം വെച്ചു. ഡോ.പദ്മകുമാർ ഓരോരുത്തരേയും പരിശോധിച്ച് മരുന്ന് എഴുതിക്കൊടുത്തു. ശ്യാമഥീനയും ജഗനും മരുന്ന് വിതരണം ചെയ്തുകൊണ്ടിരുന്നു. ചെറിയ ബോട്ടിലുകളിൽ ശേഖരിച്ച ചോരയും ചലവും സ്ലൈഡുകളിൽ നിരത്തി മുഹമ്മദ് സൂക്ഷ്മ പരിശോധന നടത്തി, ഡ്രാക്കുളയുടെ മായാജാലം പഠിക്കാൻ ശ്രമിച്ചു. അന്നത്തെ വരി തീർന്നപ്പോൾ സാധനങ്ങളൊക്കെ അടുക്കിപ്പെറുക്കി ജെജെബിയുടെ ചെറു സംഘം മടക്കയാത്ര തുടങ്ങി. പാറക്കെട്ടിനപ്പുറം ഡ്രാക്കുളപ്പെട്ടികൾ പായലും ചളിയും വിരിച്ച മെത്തയിൽ വിശ്രമിച്ചുകൊണ്ട് പരിഹസിച്ചു ചിരിച്ചു.
            കടൽത്തിരകളോട് സംസാരിച്ചു നടന്ന് ശ്യാമഥീന സംഘത്തിന്റെ ഏറ്റവും പിറകിലായി ആൺതിരയും പെൺതിരയും കണ്ണിറുക്കിക്കാണിച്ച് അവരുടെ കളി തുടർന്നുകൊണ്ടേയിരുന്നു. 
“ഓടിക്കോ…….ഓടിക്കോ…..” പെൺതിര പാഞ്ഞുവന്ന് കര തൊട്ടു ഊളിയിട്ടു പായുമ്പോൾ ശ്യാമഥീന പ്രോത്സാഹിപ്പിച്ചു. ആൺതിര ദേഷ്യത്തോടെ പിറകെയോടി വന്ന് ശ്യാമഥീനയുടെ റാണിപിങ്ക് സാരിയുടെ മുട്ടറ്റം വരെ നനച്ച് പെൺതിരയ്ക്ക് പിറകെ പാഞ്ഞു. പുറമെ കളിച്ചു ചിരിയ്ക്കുന്നുണ്ടെങ്കിലും കടലുടലുകൾ നിറയെ വ്രണങ്ങളാണ്. പെൺതിരയുടെ ഓട്ടത്തിന്റെ വേഗത നാൾക്കുനാൾ കുറഞ്ഞു വരികയാണെന്ന് അവൾക്കറിയാം. വാഴ്വാധാരത്തിന്റെ വേദനകളുടെ ആഴങ്ങൾ ശ്യാമഥീനയുടെ മനസിൽ ചുഴികളും മലരികളും സൃഷ്ടിച്ചു. ആൺതിര പെൺതിരയെ തൊട്ടാൽ?
            ജഗൻ പിന്നോക്കം നടന്നു വന്ന് ശ്യാമഥീനയുടെ ഭാരമേറിയ ബാഗ് വാങ്ങി ചുമലിലിട്ടു. ചുവന്ന നിറം വീണ കടലിന്റെ അനന്തതയുടെ സാങ്കൽപ്പിക അറ്റത്ത് കടൽപ്പക്ഷികളോ കപ്പലുകളോ എന്നറിയാതെ കറുത്ത പൊട്ടുകൾ ചലിക്കുന്നത് നോക്കിക്കൊണ്ട് ജഗൻ ശ്യാമഥീനയ്ക്കൊപ്പം നടന്നു. ശ്യാമഥീന പറഞ്ഞ കടലുണ്ടായ് കഥ- മാനസമണൽപ്പുറങ്ങളിൽ പൊടിക്കാറ്റുണ്ടാക്കി.
           ”എടേയ് ജഗൻ……. ഹണിമൂണാഘോഷിക്കാൻ പറ്റിയ സ്ഥലം തന്നെ കടല്…..” മുഹമ്മദ് പിറകോട്ടു വിളിച്ചു പറഞ്ഞു. “ചൊറിക്കടലോരത്തെ ഹണിമൂൺ. മാന്തിച്ചൊറിഞ്ഞ് ആഘോഷിക്കാം. വൗ കൊള്ളാം……” ഡോ.പദ്മകുമാർ കാറിന്റെ ഡിക്കിയിൽ ബാഗുകൾ പെറുക്കിയടുക്കവേ ആർത്തു ചിരിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
            ക്യാമ്പ് കഴിഞ്ഞു പോയതിനു ശേഷം, അടുത്ത ശനിയാഴ്ച്ചയാകും മുൻപെ മുഹമ്മദ് ജെജെബിയുടെ അടിയന്തിര മീറ്റിങ്ങ് വിളിച്ചു ചേർക്കുകയായിരുന്നു. “ലിസൺ മീ….” മുഖവുരയില്ലാതെ അവൻ ലാപ്ടോപ് ഓൺ ചെയ്തു. ഡെസ്ക്ടോപ്പിൽ മനോഹരമായ ഒരു പാർക്കിന്റെ ദൃശ്യം. മഞ്ഞു തങ്ങി നിൽക്കുന്ന ഓക്കുമരച്ചില്ലകളിൽ കിളികളും, പുൽമൈതാനിയിലൂടെ അലസമായ് നടക്കുന്നവരുമുള്ള അതിമനോഹരമായ ചിത്രം.
           ”ഇത് സെവേസോ ഓക്ക്പാർക്ക്. ഇതിനിടയിൽ ടൺ കണക്കിന് വിഷവസ്തുക്കളും രാസമാലിന്യങ്ങളുമാണ്. ഒരു രാസച്ചോർച്ചയാൽ നശിച്ച നാടിനു പകരം കമ്പനിയുടെ പ്രത്യുപകാരം…….”
            വിഷം വിഴുങ്ങിയിട്ടും പച്ച കിളിർപ്പിച്ച പ്രകൃതിയുടെ കനിവും ക്ഷമയുമോർത്തപ്പോൾ ശ്യാമഥീനയുടെ കോഫീ ബ്രൗൺ കണ്ണുകൾ നിറഞ്ഞൊഴുകി…..
            അവളങ്ങനെയാണ്. കുഞ്ഞുകാര്യങ്ങളിൽ വിസ്മയിച്ച് സൂഷ്മതയിൽ നിന്ന് പ്രപഞ്ചത്തിലേക്കു പറന്നങ്ങു പോകും. പ്രകൃതിയുടെ പച്ചക്കിളിർപ്പുകൾ കണ്ടാൽ അപ്പോൾ കരയാൻ തുടങ്ങും. അതിത്തിരി ഓവറാണെന്ന ആക്ഷേപം സംഘടനയിലെല്ലാവർക്കുമുണ്ടായിരുന്നു. ജെജെബി കൃഷി ഏറ്റെടുത്തതു തന്നെ ശ്യാമഥീനയുടെ നിർബന്ധം കൊണ്ടായിരുന്നു. പണിയെടുക്കൻ ആളെ കിട്ടാതെ വയലു കരഭൂമിയാക്കാൻ തീരുമാനിച്ച അച്ചന്റെ ധർമ്മ സങ്കടത്തെക്കുറിച്ച് ധൃശാൽ വികാരാധീനനായപ്പോഴാണ് അഥീന ജെജെബി കൃഷി ഏറ്റെടുക്കണമെന്നാശ്യപ്പെട്ടത്. കാൽപ്പനികമായ സ്വപ്നമെന്ന് എല്ലാവരും കണക്കിനു വിമർശിച്ചു. അഥീന തോറ്റില്ല. അവളെപ്പോലെ ഭ്രാന്തു പിടിച്ച നാലഞ്ചു കൂട്ടുകാരികളെ കൂട്ടുപിടിച്ച് കൃഷിയേറ്റെടുത്തു. അവൾ വരച്ചിട്ട പച്ചക്കടൽ വയലിലെ തിരയിളക്കങ്ങൾ പതുക്കെ എല്ലാവരിലേക്കും പടർന്നു. അങ്ങനെയാണ് ധൃശാലിന്റെ അച്ഛന്റെ ഒരേക്കർ പാടത്ത് നെല്ലു വിതച്ചത്. ജീൻസും ടോപ്പും ഹാഫ്സാരിയും ചുരിദാറുമൊക്കെയിട്ട പെൺകുട്ടികൾ നനഞ്ഞു കുഴഞ്ഞ ചേറ്റിലേക്കിറങ്ങി. മുണ്ടും തലേക്കെട്ടുമായി ആൺകുട്ടികളും ഉഴവുകാളകളേക്കാൾ ഊറ്റത്തിൽ കൊഴുത്ത മണ്ണിന്റെ ജൈവത തേടിയിറങ്ങി. വെയിലു ചോപ്പിച്ച മുഖങ്ങളിലൊക്കെയും നിർവൃതിയുടെ തിരതള്ളൽ! നെൽത്തണ്ടിന്റെ പച്ചക്കെട്ടുകളെ കുഴഞ്ഞ മണ്ണിന്റെ വയറ്റിലേക്കു വെച്ചു കൊടുക്കുമ്പോൾ ശ്യാമഥീന കരയുന്നുണ്ടായിരുന്നു. അഴപിഴഞ്ഞ ചേറു കൊണ്ട് ഫേസ്ക്രീമുണ്ടാക്കി വെയിലിന്റെ വാട്ടലിനോട് സമരം ചെയ്തു അവർ.
കതിരു വന്നപ്പോൾ കിളികളും പുൽച്ചാടികളും എലികളുമൊക്കെ വന്നു. ആരേയും നോവിക്കാതെ പ്രകൃതിയുടെ നിർദ്ധാരണത്തിനായ് വയലിനെ വിട്ടു കൊടുത്തു.
              സെപ്തംബറിലെ കൊയ്ത്തിനു പോയപ്പോഴാണ് ശ്യാമഥീനയോട് ജഗൻ തന്റെ പ്രണയം പറഞ്ഞത്. കൊയ്തെടുത്ത കതിരുകൾ അടുക്കിവെയ്ക്കുകയായിരുന്നു ശ്യാമഥീന. അതിജൈവീകമായ് എങ്ങനെയാണ് തന്റെ പ്രണയം പറയുകയെന്നോർത്ത് കതിരു കൊയ്യവേ, മൂർച്ചയുള്ള അരിവാൾ ജഗന്റെ ഇടതു കൈയ്യിലെ മാംസം കൂടി അരിഞ്ഞെടുത്തു. കതിരുകളിൽ ചുവപ്പു പടർന്നു. കതിരടുക്കുന്ന അഥീനയ്ക്ക് ചുവന്ന കതിരുകൾ നൽകവേ അവൻ പറഞ്ഞു, “ഈ ചുവന്ന കതിരുകളിൽ എന്റെ സ്വപ്നങ്ങളും ആകുലതകളും പ്രണയവുമുണ്ട് അഥീനാ…..” കതിരു വാങ്ങിയ ശ്യാമഥീനയുടെ വലം കയ്യിലും ചോപ്പു പടർന്നു. ആ ചുവപ്പിൽ ജൈവീകതയുണ്ടായിരുന്നോ എന്നു ജഗന് തീർച്ചയില്ല. പക്ഷേ ശ്യാമഥീനയുടെ കണ്ണൂകളിൽ ആദിമസ്ത്രീയുടെ അതേ വികാരമുണ്ടായിരുന്നു. ഇണയെ കണ്ടെത്തിയ കാട്ടുപെണ്ണിന്റെ നിറവ്…..
              “മണ്ണിട്ടു മൂടിയതിന്റെ ബാക്കി മാലിന്യങ്ങൾ ഭദ്രമായ പെട്ടികളിലും ഡ്രമ്മുകളിലും അടച്ച് വിദേശത്തേയ്ക്ക് കടത്തി.” മുഹമ്മദ് തുടരുകയായിരുന്നു…. “ഹൈടെക് വ്യവസായ ശൈലിയുടെ പുതിയ മുഖം. സാങ്കേതിക വിദ്യയുടെ ബാധ്യത ഉൽപ്പാദകരിൽ നിന്നും ഏറ്റവുമടുത്ത ഉപഭോക്താക്കളിൽ നിന്നും ദൂരേയ്ക്ക് മാറ്റുന്ന നയം….”
ഇത്തരം മാലിന്യപ്പെട്ടികൾ പിന്നീടെങ്ങോട്ടു പോകുന്നു എന്നത് അജ്ഞാതം! കത്തിക്കാനോ ഉപേക്ഷിക്കാനോ സാധിക്കാത്ത വിഷപ്പെട്ടികൾ എവിടെയോ ഒരറ്റത്ത് വെച്ച് അപ്രത്യക്ഷമാവുകയാണത്രേ!
               ”എന്നുവെച്ചാൽ നിയോകൊളോണിയലിസം ഫോർ ഡെപ്പോസിഷൻ. ആന്റ് നോട്ട് ഫോർ മാർക്കെറ്റിങ്….” കൂട്ടത്തിലാരോ അങ്ങനെയൊന്നു പറയുകയുണ്ടായി. രാസമേഘങ്ങളാലും രാസകിരണങ്ങളാലും വേട്ടയാടപ്പെടുന്ന പെൺതിരയുടെ നിലവിളിയുടെ അലകൾ ശ്യാമഥീനയുടെ കണ്ണുകളിലുണ്ടായിരുന്നു, അപ്പോൾ.
                “ജനകീയ സമരം…. വാഴ്വാധാരത്തിന്റെ നിലനിൽപ്പിനായ്…”  ”ജീവൻ ആൺതിരയ്ക്കും പെൺതിരയ്ക്കും….” ജെജെബിയുടെ ധമനികളിലൊന്നാകെ അനിയന്ത്രിതമായ ഊർജ്ജം പകർന്നത് അവളായിരുന്നു….
                കാറ്റിനേക്കാൾ ഒച്ചയിൽ മുദ്രാവാക്യങ്ങൾ ആഞ്ഞുവീശിയിരുന്നു…. അതിനേക്കാൾ ഊക്കിൽ പോലീസുകാരുടെ ലാത്തിക്കാറ്റും വീശി. തല പൊട്ടി ചോര വാർന്നും, അടിയേറ്റു കുഴഞ്ഞു വീണും, വെടിയുണ്ട അരിപ്പയാക്കിയ നെഞ്ചിൻ കൂടുമായ് കടൽ സമരത്തിന്റെ പോരാളികൾ പഴുത്ത മണലിലൂടെ ഇഴഞ്ഞു നീങ്ങി.
                           ”വാഴ്വാധാരത്തെ കൊല്ലരുത്.
                           കടലാണ് ജീവൻ. തിരയാണ് ജീവിതം…
                           ജീവൻ ആൺതിരയ്ക്ക്…
                           ജീവൻ പെൺതിരയ്ക്ക്….
                
               ചതഞ്ഞ ചുണ്ടുകളിൽ നിന്ന് പാതിചത്ത വാക്കുകൾ അപ്പോഴും പുറത്ത് ചാടിക്കൊണ്ടിരുന്നു. മുറിവേറ്റ ശരീരത്തിൽ ഉപ്പുകാറ്റ് തരിതരിപ്പുണ്ടാക്കി. ഒരു വലിയ നിലവിളിയോടെ കടൽ പിന്നോക്കം പാഞ്ഞു.
                               
               ശ്യാമഥീനയുടെ കാലുകളിലൂടെ ചോരക്കട്ടകൾ ഒലിച്ചിറങ്ങി…… ആ ചോരക്കട്ടകളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിലു കേട്ട് കടലോരം ഞെട്ടിത്തരിച്ചു….
              “അഥീനാ…..” പെൺതിരയും ആൺതിരയും ജഗനോടൊപ്പം ആർത്തു കരഞ്ഞു. ദൂരെ, പാറക്കെട്ടുകൾക്കപ്പുറം, പായലുകൾക്കിടയിൽ നിന്ന് ഡ്രാക്കുളപ്പെട്ടികൾ നിഗൂഢമായ് ചിരിച്ചു. സർവ്വശക്തിയുമെടുത്ത് ആൺതിരയും പെൺതിരയും മുന്നോട്ട് പാഞ്ഞു വന്ന് ശ്യാമഥീനയുടെ ശരീരത്തെ പൂവിതൾ പോലെ എടുത്തുയർത്തി, തിരിചു പാഞ്ഞു. കടൽത്തിരകൾക്കു പിറകെ പാഞ്ഞ ജഗനെ പോലീസുകാർ പിടിച്ചമർത്തി, ജീപ്പിലേക്കിട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശവംതീനിപ്പെട്ടികൾ തലയറഞ്ഞു ചിരിക്കുന്ന ദൃശ്യം കണ്ണുനീരിനിടയിലും ജഗൻ കണ്ടിരുന്നു……
               ഉച്ചവെയിലൊഴുകിപ്പരന്ന കടപ്പുറത്ത്, ഒടിഞ്ഞ സമരപ്പന്തലിന്റെ ഇത്തിരി നിഴലിൽ ചുരുണ്ടുകൂടി ജഗനിരുന്നു. ധൃശാൽ എങ്ങോട്ടാണ് പോയത്? പെൺതിരയേയും ആൺതിരയേയും വിധിയ്ക്കു വിടാൻ തീരുമാനിച്ചുവോ? പെൺതിരയ്ക്കും ആൺതിരയ്ക്കും പിറകെ മറ്റൊരു തിര കൂടിയുണ്ടെന്ന് ജഗന് തോന്നി….. ആ തിര മെല്ലെ കടലിൽ നിന്നുയർന്ന് ഒരു മേഘക്കീറായി, മണൽപ്പുറത്തേയ്ക്കു വീണു….. ഉച്ചവെയിലതിനെ ഉരുക്കിയപ്പോൾ, ധൃശാലിനു പിന്നിൽ അലച്ചു വരുന്ന ജനക്കൂട്ടത്തിലേയ്ക്ക് അതൊഴുകി നീങ്ങി. “ജീവൻ പെൺതിരയ്ക്ക്, ജീവൻ ആൺതിരയ്ക്ക്. വിട്ടുതരില്ല, വിട്ടുതരില്ല വാഴ്വാധാരം……” കടൽപ്പരപ്പിനോളം പരന്ന ജനക്കൂട്ടം!
വെള്ളിക്കമ്മലും പവിഴമല്ലി മാലയുമണിഞ്ഞ് ശ്യാമഥീന പൊട്ടിച്ചിരിയ്ക്കാറുള്ളതു പോലെ കടലാകെയൊന്നു ഇളകി മറിഞ്ഞു. ആൺതിര പെൺതിരയെ തൊടണോ, അതോ വേണ്ടയോ?!
   
     -ലിജിഷ.എ.ടി
     5th സെമസ്റ്റർ, സുവോളജി
     എൻ.എസ്.എസ് കോളേജ്
     മഞ്ചേരി

No comments:

Post a Comment